Showing posts with label Rakesh K R. Show all posts
Showing posts with label Rakesh K R. Show all posts

Jul 19, 2010

വിട പറയുന്ന ഈ വേളയില്‍.......

ഇനിയുള്ള കാലം നമ്മുടെ മുന്നില്‍ ഉള്ളത് സോഷ്യല്‍നെറ്റ്‌വര്‍ക്കായ ഈ ബ്ലോഗാണ്. എല്ലാവര്‍ക്കും പരസ്പരം ആശയങ്ങള്‍ കൈമാറാനും തമാശകള്‍ പറയാനും ഇത് നമ്മളെ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.നമ്മളെല്ലാവരും നല്ലജോലി വാങ്ങി പല മാധ്യമസ്ഥാപനങ്ങളിലേക്ക് പോകാനുള്ളവരാണ്.പരീക്ഷക്ക് ശേഷം പലരും പല വഴികളിലൂടെ പിരിയുന്ന ഈ യാത്രയില്‍ ഇനി എന്നാണ് ഒരു കൂടിചേരല്‍........ സൗഹൃദങ്ങള്‍ എന്നും എനിക്ക് വലിയൊരുമുതല്‍ക്കൂട്ടാണ്. അതുകൊണ്ട് തന്നെ സൗഹൃദങ്ങള്‍ക്ക് ഞാന്‍ അതിന്റെതായ പ്രാധാന്യം നല്‍കാറുമുണ്ട്. എല്ലാവര്‍ക്കും എല്ലാവരെയും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ഞാന്‍ എന്റെ പ്രിയകൂട്ടുകാരോട് അപേക്ഷിക്കുകയാണ്. നമ്മുക്കെല്ലാവര്‍ക്കും പരസ്പരം കലഹിക്കാതെ, പരസ്പരം കരിതേക്കാതെ നല്ല സുഹൃത്തുക്കളായി പ്രസ് ക്ലബിന്റെ പടിയിറങ്ങാം.... ആരെയും ഞാന്‍ മനഃപൂര്‍വ്വം വേദനിപ്പിച്ചിട്ടില്ല എന്നാണ് കരുതുന്നത്. ഇനി ആങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ സ്‌നേഹകൂടുതല്‍ കൊണ്ടാണ്....... ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമിക്കുക..............
                                                                                         സ്‌നേഹത്തോടെ.

                                                                             കെ ആര്‍ രാകേഷ് വയനാട്‌

Jul 17, 2010

ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍.........
പഞ്ഞക്കെടുതിയിലും പാട്ടും ഭജനയുമായിഒരു ജനത സമൃതിയുടെ നല്ലനാളുകളെ വരവേല്‍ക്കാന്‍ വ്രതമനുഷ്ഠിക്കുന്ന പുണ്യമാസം.രാമനാമജപം കൊണ്ട് മുഖരിതമായ ത്രിസന്ധ്യകള്‍ പുതിയ കാലത്തും കേരളിയ ഗൃഹാന്തരീക്ഷത്തില്‍ ഒരുമയുടെയും സന്തോഷത്തിന്റെയും സന്ദേശം പകരുകയാണ് .1982 ലെ വിശാലഹിന്ദു സമ്മേളനത്തിന്റെ ആഹ്വാവാനത്തോടെയാണ് കേരളം കര്‍ക്കിടകത്തെ രാമായണമാസമായി എറ്റെടുത്തത്.ശ്രീരാമന്റെ കഥ, ശ്രീരാമന്റെ മാര്‍ഗം അതാണ് രാമായണം. രാമായണത്തിന്റെ ആത്മാവറിയാന്‍ എന്നെന്നും നാം രാമകഥള്‍കേള്‍ക്കണം, പാടണം, ഓര്‍ക്കണം.ഇതിനുള്ള ഒരവസരമായി നാം ഈ കര്‍ക്കിടകത്തെ കാണണം.ജീവിതത്തിന്റെ നാല്‍ക്കവലയകളില്‍ വഴി പതറി നില്‍ക്കുന്ന സാധാരണക്കാരനെ രാമായണ പാരായണവും ശ്രവണവും പ്രചോദിപ്പിക്കുകയും നേര്‍വഴി നടത്തുകയും ചെയ്യുന്നു. സര്‍വത്ര വിലക്കയറ്റമായിരിക്കുന്ന ഈ കര്‍ക്കിടകത്തിലും മലയാളികള്‍ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് കഞ്ഞിവെച്ച് കുടിച്ചും ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയും രാമായണ പാരായണം നടത്തിയും ക്ഷേത്രങ്ങളും ഹൈദവ ഭവനങ്ങളൂം രാമായണമാസത്തെ വരവേറ്റു കഴിഞ്ഞു. ഇനി ഇടര്‍ച്ചകളും പതര്‍ച്ചകളുമില്ലാത്ത, സമസ്ത ജീവജാലങ്ങള്‍ക്കും ഐശ്വര്യം വഴിയുന്ന നല്ല നാളിനായി രാമായണ മന്ത്രങ്ങള്‍ ഉരുവിട്ട് ഇനി മുപത്തൊന്ന് നാള്‍.........................

Jun 15, 2010

3rd International Documentary and Short Film Festival of Kerala

ഇന്‍ ക്യാമറയും, ദി സണ്‍ ബിഹൈന്‍ഡ് ദി ക്ലൗഡും മികച്ച ഡോക്യുമെന്ററികള്‍
തിരുവനന്തപുരം: മൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ലോംഗ് ഡോക്യുമെന്ററിയ്ക്കുളള അവാര്‍ഡ് രഞ്ജിത് പാലിത് സംവിധാനം ചെയ്ത ഇന്‍ ക്യാമറയും റിതുസരിനും ടെന്‍സിംഗും സോനവും ചേര്‍ന്ന് സംവിധാനം ചെയ്ത ദി സണ്‍ ബിഹൈന്‍ഡ് ദി ക്ലൗഡ് എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. ഒരുലക്ഷംരൂപയാണ് അവാര്‍ഡ്തുക. തുക തുല്യമായി പങ്കിടും.ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മോനി ബെന്‍സിയും ജോഷി ജോസഫും ചേര്‍ന്ന് സംവിധാനം ചെയ്ത മഹാശ്വേതാദേവി ക്ലോസ്-അപ് എന്ന ചിത്രം നേടി. അന്‍പതിനായിരം രൂപയാണ് അവാര്‍ഡ് തുക. ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ, അജന്‍ സംവിധാനം ചെയ്ത ആതിര10 സി എന്നിവ മികച്ച ചിത്രങ്ങളായി. അന്പതിനായിരം രൂപയുടെ സമ്മാനങ്ങള്‍ രണ്ടു ചിത്രങ്ങളും പങ്കിടും. മികച്ച ആനിമേഷന്‍ ചിത്രത്തിനുളള അവാര്‍ഡ് മൈ ഹോം ഈസ് ഗ്രീന്‍ നേടി. ഇരുപത്തിഅയ്യായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച ക്യാമ്പസ് ചിത്രത്തിനുളള അവാര്‍ഡ് ടിന്റു പി വര്‍ക്കി സംവിധാനം ചെയ്ത 3ജി നേടി. പതിനായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച ഡോക്യുമെന്ററി ക്യാമറാമാനുളള നവ്‌റോസ് കോണ്‍ട്രാക്ടര്‍ അവാര്‍ഡ് കെ അപ്പലസ്വാമി നേടി. മ്യൂസിക് വിഡിയോ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായ ചിത്രങ്ങളില്ല. കൈരളിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എം എ ബേബി അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

3rd International Documentary and Short Film Festival of Kerala

ആനിമേഷന്‍ ചിത്രങ്ങള്‍ വേണ്ട രീതിയില്‍
ജനങ്ങളിലെത്തുന്നില്ല : കരീം മേപ്പാടി


ആനിമേഷന്‍ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് ആനിമേഷന്‍ സംവിധായകന്‍ കരീം മേപ്പാടി അഭിപ്രായപ്പെട്ടു. ആനിമേഷന്‍ ഫിലിംസ് & ക്യാമ്പസ് ഫിലിം മേക്കിംഗ്: ഹോപ്‌സ് ആന്റ് ചലഞ്ചസ് എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനിമേഷന്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന കാഴ്ചപ്പാട് മാറണം. ആനിമേഷന്‍ ചിത്രങ്ങളുടെ പ്രധാന വെല്ലുവിളി നിര്‍മ്മാതാവിനെ കണ്ടെത്തുകയെന്നതാണെന്ന് സിന്ധു സാജന്‍ പറഞ്ഞു. ഏറ്റവും ആസ്വാദ്യകരമായ രീതിയില്‍ കഥ പറയുക എന്നതാണ് മറ്റൊരു വെല്ലുവിളിയെന്ന് ധനീഷ് ജെയിംസണ്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പസ് ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഘടകം ഒരു പ്രശ്‌നമല്ല. ക്യാമ്പസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്യാമ്പസുകള്‍ തന്നെ ഒരു വേദിയാണെന്ന് ക്യാമ്പസ് ഫിലിം സംവിധായകന്‍ മഹേഷ് എ പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ ടിന്റുമോന്‍ പി വര്‍ക്കി, രോഹിണി കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ വി രമണി മോഡറേറ്ററായിരുന്നു. 

3rd International Documentary and Short Film Festival of Kerala

 ആക്ടിവിസവും സിനിമാ നിര്‍മ്മാണവും വ്യത്യസ്ത മേഖലകളാണ്': സംഗീത പത്മനാഭന്‍
ആക്ടിവിസവും സിനിമാനിര്‍മ്മാണവും വ്യത്യസ്ത മേഖലകളാണെന്ന് സംഗീത പത്മനാഭന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ വനിതാ സംവിധായികമാര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. തങ്ങളുടെ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെ ചിത്രീകരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ ഉള്ളടക്കത്തിലാണ് കാര്യം. സിനിമയില്‍ സ്ത്രീ- പുരുഷ ഭേദമില്ല, സര്‍ഗ്ഗാത്മകതയ്ക്കാണ് പ്രാധാന്യം, എന്നീ വാദങ്ങള്‍ വേദിയില്‍ ഉയര്‍ന്നുവന്നു. ഞാന്‍ സ്ത്രീയാണ്, എന്റെ സിനിമകള്‍ ആര് കാണും, എങ്ങനെ പ്രദര്‍ശിപ്പിക്കും എന്നൊന്നും വ്യാകുലപ്പെടേണ്ടതില്ലെന്ന് ഡോക്യുമെന്ററി സംവിധായിക ഷാസിയാഖാന്‍ പറഞ്ഞു. കഥാപാത്രങ്ങളുടെ ആവര്‍ത്തന വിരസതയാണ് അഭിനയത്തിന് ഇടവേള നല്‍കാന്‍ കാരണമെന്ന് ഗീതുമോഹന്‍ദാസ് പറഞ്ഞു. നല്ല സിനിമ അത് സംവിധായകന്റെയോ സംവിധായികയുടേതോ ആയാലും പ്രേക്ഷകരിലേക്ക് എത്താതെ പോകില്ല. പ്രിയ, സ്വാതി, തൂലിക, തനുശ്രീ ദാസ്, നിഥുന നെവില്‍ എന്നീ സംവിധായികമാര്‍ പങ്കെടുത്തു. ഡോ. ജാനകി മോഡറേറ്ററായിരുന്നു.

Jun 13, 2010

3rd International Documentary and Short Film Festival of Kerala

 പ്രതിഭകള്‍ വൈകി അംഗീകരിക്കപ്പെടുന്നു: ആര്‍ പി അമുദന്‍

മരണാനന്തരം പ്രതിഭകള്‍ അംഗീകരിക്കപ്പെടുന്നത് ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ശരത്തിന്റെ കാര്യത്തില്‍ അത് ആവര്‍ത്തിക്കുകയാണെന്ന് ആര്‍ പി അമുദന്‍ അഭിപ്രായപ്പെട്ടു. സഞ്ചാരിയായ ഈ പ്രതിഭാശാലിയുടെ ജീവിതം സിനിമയ്ക്ക് സമര്‍പ്പിച്ചതായിരുന്നു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയോടനുബന്ധിച്ച് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു ശരത്തിന്റേത്. അതുകൊണ്ടാണ് മരണാനന്തരം അദ്ദേഹത്തിന്റെ പ്രതിഭ കൂടുതല്‍ ജനപ്രിയമായത്. ട്രെയിന്‍ യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന ശരത്തിന്റെ അന്ത്യം ട്രെയിന്‍ യാത്രയില്‍ തന്നെയായത് ഏറെ വേദനാജനകമായിരുന്നു. അച്ഛനെ നഷ്ടപ്പെട്ട മകന്റെ വേദനയാണ് തനിക്ക്. തന്റെ ഡോക്യുമെന്ററികളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമ, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഒരു ഉപാധിയായിരുന്നു ശരത്തിന്.
ഒരിക്കലും ഒരു സിനിമാക്കാരന്റെ ഭാവമുണ്ടായിരുന്നില്ല അദ്ദേഹത്തിനെന്ന് ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ദ്ധന്‍ പറഞ്ഞു. മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ ശരത്തുമായി നടത്തിയ ഇ മെയില്‍ സംഭാഷണം അദ്ദേഹം വേദിയില്‍ വായിച്ചു. മരണത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന സംഭാഷണം വളരെയധികം ഹൃദയസ്പര്‍ശിയായിരുന്നു.
ശ്രീ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, ബീനാപോള്‍, ശരത്തിന്റെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.  

3rd International Documentary and Short Film Festival of Kerala


 ഡോക്യുമെന്ററി വിതരണം വെല്ലുവിളി: ആര്‍ പി അമുദന്‍

ഡോക്യുമെന്ററി വിതരണം വലിയൊരു വെല്ലുവിളിയാണെന്ന് ആര്‍ പി അമുദന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയോടനുബന്ധിച്ച് 'പോസിബിലിറ്റീസ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് സ്ട്രാറ്റജീസ് ഫോര്‍ ഡിസ്ട്രിബ്യുഷന്‍ ഓഫ് ഡോക്യുമെന്ററീസ് ആന്റ് ഷോര്‍ട്ട് ഫീച്ചേഴ്‌സ്' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത് പ്രത്യേക പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. പ്രശ്‌നങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഞാന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. അതൊരു സാമൂഹിക പ്രക്രിയയുടെ ഭാഗമാണ്. അതുകൊണ്ട് വിതരണത്തിന്റെ പ്രശ്‌നങ്ങള്‍ മറ്റൊരുതലത്തിലാണ് താന്‍ കാണുന്നതെന്ന് അമുദന്‍ പറഞ്ഞു.

ഒരു പ്രത്യേക രാഷ്ട്രീയലക്ഷ്യത്തോടെ സിനിമയെടുക്കുകയും സ്വതന്ത്രമായ ഒരു വിതരണ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യുക. അല്ലെങ്കില്‍, വിതരണക്കാരന്റെ സഹായത്തോടെ വിപണിക്ക് വേണ്ട ചേരുവകള്‍ ചേര്‍ത്ത് പ്രേക്ഷകരില്‍ എത്തിക്കുകയോ ആണ് ഡോക്യുമെന്ററി സംവിധായകന്റെ മുന്നിലുള്ള രണ്ട് ഉപാധികളെന്ന് യോഗേഷ് കരിക്കുറവി പറഞ്ഞു. റിലയന്‍സ് ബിഗ് ടിവിയുടെ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന യോഗേഷ് കരിക്കുറവി ഇപ്പോള്‍ സ്വന്തമായി ഡോക്യുമെന്ററി വിതരണ സ്ഥാപനം നടത്തുകയാണ്.

താന്‍ ഒരു സ്ത്രീയാണെന്നും കശ്മീരിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണെന്നും സിനിമയോടുള്ള പ്രതിബദ്ധതയാണ് തന്നെ ഈ വേദിയിലെത്തിച്ചതെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഷാസിയ ഖാന്‍ പറഞ്ഞു. കാരവന്‍ എന്ന ചിത്രത്തിന്റെ സംവിധായികയാണ് ഷാസിയ ഖാന്‍. മാധ്യമത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും വെല്ലുവിളികളെ നേരിടാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലും ഏഷ്യയിലും ഡോക്യുമെന്ററിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഒരുപാട് അവസരങ്ങളുണ്ട്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്ന് മണിപ്പൂരി സംവിധായകനായ ഹബോം പബകുമാര്‍ പറഞ്ഞു. കൈരളിയില്‍ നടന്ന ചര്‍ച്ചയില്‍ രജത് ഗോസ്വാമി, മനു എന്നിവര്‍ പങ്കെടുത്തു. ജി പി രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു.  

3rd International Documentary and Short Film Festival of Kerala

ഒരു കലയും നശിക്കുന്നില്ല -രൂപാന്തരപ്പെടുകയാണ്': ബോസ് കൃഷ്ണമാചാരി


ഒരു കലയും നശിക്കുന്നില്ല, കാലാനുസൃതമായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നതെന്ന് ബോസ് കൃഷ്ണമാചാരി അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച വീഡിയോ ആര്‍ട്ട് എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പിന്തുണ ലഭിക്കുകയാണെങ്കില്‍ മാത്രമേ ഇതുപോലുള്ള കലയ്ക്ക് വളരാന്‍ സാധിക്കുകയുള്ളുവെന്ന് വീഡിയോ ആര്‍ട്ടെന്ന കലയെ ആമുഖമായി അവതരിപ്പിച്ച ജോണി എം എല്‍ പറഞ്ഞു. പൂര്‍ണ്ണമായും വീഡിയോ ആര്‍ട്ടിനെ അവതരിപ്പിക്കുന്ന കലാകാരന്മാരും തങ്ങളുടെ കലയില്‍ വീഡിയോ ആര്‍ട്ടിനെ ഉള്‍ക്കൊള്ളിക്കുന്ന കലാകാരന്മാരുമുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച്, വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ കലകളെ പരിചയപ്പെടാനുള്ള സാധ്യത ഏറെയാണ്. വീഡിയോ ആര്‍ട്ട് പ്രസക്തമാകുന്നത് അത് അവതരിപ്പിക്കപ്പെടുന്ന പ്രത്യേക സാമൂഹിക സാഹചര്യത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചര്‍ച്ചയില്‍ ചിത്രകാരനായ ജിജി സ്‌കറിയ , ക്യുറേറ്റര്‍ ജോണി എം എല്‍, ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലത കുര്യന്‍ മോഡറേറ്ററായിരുന്നു, 

Jun 12, 2010

3rd International Documentary and Short Film Festival of Kerala


മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന് ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ലോങ് ഡോക്യുമെന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലായി 22 ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ വേണുനായരുടെ ഫാമിംഗ് അവര്‍ ഫ്യുച്ചറും മോനി, ബെന്‍സി, ജോഷി, ജോസഫ് എന്നിവരുടെ മഹാശ്വേതാദേവി ക്ലോസ് അപ് എന്നീ രണ്ട് മലയാളം ചിത്രങ്ങള്‍ ഉള്‍പ്പെടെ 5 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ സന്തോഷ് മണ്ടൂരിന്റെ ലോസ്റ്റ് സ്‌പെയ്‌സ് സജീവ് പാഴൂരിന്റെ ഹൗ ടു യൂസ് എ ഗണ്‍ മനുവിന്റെ ഫ്രഞ്ച് വിപ്ലവം, ലിയോ തദേവൂസിന്റെ നുറുങ്ങുവെട്ടങ്ങള്‍, സംഗീത പത്മനാഭന്റെ ചാരുലതയുടെ ബാക്കി, ശ്രീബാല കെ മേനോന്റെ പന്തിഭോജനം തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളും ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ഗോപീകൃഷ്ണന്റെ മെയ്തില്‍, വിനോദ് മങ്കരയുടെ എഴുതാത്ത കത്തുകള്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 

3rd International Documentary and Short Film Festival of Kerala

തിരുവനന്തപുരം: മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി മേളയോടനുബന്ധിച്ച് ദ ബ്ലാക്ക് ക്യൂബ് 2വീഡിയോ ആര്‍ട്ടിന്റെ ഉദ്ഘാടനം പ്രമുഖ ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി നിര്‍വ്വഹിച്ചു. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് വീഡിയോ ആര്‍ട്ട്. സര്‍ഗ്ഗാത്മകമായ അനേകം ആവിഷ്‌ക്കാരങ്ങള്‍ വീഡിയോ ആര്‍ട്ടിലൂടെ സാധ്യമാകുമെന്ന്, ബ്ലാക്ക് ക്യൂബിന്റെ ക്യൂറേറ്ററായ ജോണി എം എല്‍ അഭിപ്രായപ്പെട്ടു. കൈരളിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എം എ ബേബി, ആര്‍ട്ടിസ്റ്റ് റിയാസ് കോമു, ജിജി സ്‌കറിയ, അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, സെക്രട്ടറി കെ എസ് ശ്രീകുമാര്‍, ബീനാ പോള്‍ എന്നിവര്‍ പങ്കെടുത്തു.
കെ എം മധുസൂദനന്‍, ജിജി സ്‌കറിയ എന്നിവരുടെ ചിത്രങ്ങളും ജോണി എം എല്‍ ദില്ലിയില്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങളും മേളയോടനുബന്ധിച്ചുള്ള വീഡിയോ ആര്‍ട്ട് സെക്ഷനില്‍ പ്രദര്‍ശിപ്പിക്കും 

Jun 11, 2010

The END

 ദ എന്‍ഡ് പ്രദര്‍ശനം ഇന്ന്
പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ അടിച്ചേല്‍പ്പിക്കുന്ന ക്രൂരതകളുടെ ഓര്‍മപ്പെടുത്തലുമായി പുറത്തിറങ്ങിയ ദി എന്‍ഡ് എന്ന ഹ്രസ്വചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം വിദ്യാര്‍ഥി നവീന്‍ ടി എം ആണ് ക്യാമ്പസ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാവിലെ 11.30ന് ശ്രീ തീയേറ്ററിലാണ് പ്രദര്‍ശനം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചുട്ടുപൊള്ളുന്ന ഭൂമിയില്‍ ജീവിക്കുന്ന താളംതെറ്റിയ മനുഷ്യജീവിതത്തിന്റെ കഥകൂടിയാണ് ചിത്രത്തില്‍ സംവിധായകന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. പ്രകൃതിയോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകള്‍ വരുംതലമുറക്ക് ഭൂമിയെ അന്യമാക്കുമെന്ന സന്ദേശവും ചിത്രം പകര്‍ന്നു നല്‍കുന്നു. 

Documentary& short film festival

തിരുവനന്തപുരം: സര്‍ഗ്ഗാത്മക ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തിലെ ഇരുട്ട് അകറ്റാന്‍ സാധിക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു. മൂന്നാമത് കേരള രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍വ്വകലാശാലാടിസ്ഥാനത്തില്‍ ക്യാമ്പസ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച സിനിമ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ചടങ്ങില്‍ ശിവന്‍കുട്ടി എം എല്‍ എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി എം എ ബേബി ഡോക്യുമെന്ററി ജൂറി ചെയര്‍പേഴ്‌സണ്‍ ദീപ ധന്‍രാജിന് നല്‍കിയും ഡെയ്‌ലി ബുള്ളറ്റിന്‍ ശിവന്‍കുട്ടി എം എല്‍ എ ഫിക്ഷന്‍ ജൂറി ചെയര്‍മാന്‍ കുന്ദന്‍ ഷായ്ക്ക് നല്‍കിയും പ്രകാശനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി കെ ജോസഫ് ഉദ്ഘാടന ചിത്രം 'ചില്‍ഡ്രന്‍ ഓഫ് പയറി'നെ പരിചയപ്പെടുത്തി. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ മേളയെക്കുറിച്ച് ആമുഖ സംഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ സ്വാഗതവും സെക്രട്ടറി കെ എസ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചിത്ര സംവിധായകന്‍ രാജേഷ് എസ് ജാല ചടങ്ങില്‍ പങ്കെടുത്തു