Jun 13, 2010

3rd International Documentary and Short Film Festival of Kerala

 പ്രതിഭകള്‍ വൈകി അംഗീകരിക്കപ്പെടുന്നു: ആര്‍ പി അമുദന്‍

മരണാനന്തരം പ്രതിഭകള്‍ അംഗീകരിക്കപ്പെടുന്നത് ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ശരത്തിന്റെ കാര്യത്തില്‍ അത് ആവര്‍ത്തിക്കുകയാണെന്ന് ആര്‍ പി അമുദന്‍ അഭിപ്രായപ്പെട്ടു. സഞ്ചാരിയായ ഈ പ്രതിഭാശാലിയുടെ ജീവിതം സിനിമയ്ക്ക് സമര്‍പ്പിച്ചതായിരുന്നു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയോടനുബന്ധിച്ച് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു ശരത്തിന്റേത്. അതുകൊണ്ടാണ് മരണാനന്തരം അദ്ദേഹത്തിന്റെ പ്രതിഭ കൂടുതല്‍ ജനപ്രിയമായത്. ട്രെയിന്‍ യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന ശരത്തിന്റെ അന്ത്യം ട്രെയിന്‍ യാത്രയില്‍ തന്നെയായത് ഏറെ വേദനാജനകമായിരുന്നു. അച്ഛനെ നഷ്ടപ്പെട്ട മകന്റെ വേദനയാണ് തനിക്ക്. തന്റെ ഡോക്യുമെന്ററികളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമ, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഒരു ഉപാധിയായിരുന്നു ശരത്തിന്.
ഒരിക്കലും ഒരു സിനിമാക്കാരന്റെ ഭാവമുണ്ടായിരുന്നില്ല അദ്ദേഹത്തിനെന്ന് ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ദ്ധന്‍ പറഞ്ഞു. മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ ശരത്തുമായി നടത്തിയ ഇ മെയില്‍ സംഭാഷണം അദ്ദേഹം വേദിയില്‍ വായിച്ചു. മരണത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന സംഭാഷണം വളരെയധികം ഹൃദയസ്പര്‍ശിയായിരുന്നു.
ശ്രീ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, ബീനാപോള്‍, ശരത്തിന്റെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.  

No comments:

Post a Comment

Note: Only a member of this blog may post a comment.