Jun 13, 2010

3rd International Documentary and Short Film Festival of Kerala


 ഡോക്യുമെന്ററി വിതരണം വെല്ലുവിളി: ആര്‍ പി അമുദന്‍

ഡോക്യുമെന്ററി വിതരണം വലിയൊരു വെല്ലുവിളിയാണെന്ന് ആര്‍ പി അമുദന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയോടനുബന്ധിച്ച് 'പോസിബിലിറ്റീസ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് സ്ട്രാറ്റജീസ് ഫോര്‍ ഡിസ്ട്രിബ്യുഷന്‍ ഓഫ് ഡോക്യുമെന്ററീസ് ആന്റ് ഷോര്‍ട്ട് ഫീച്ചേഴ്‌സ്' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത് പ്രത്യേക പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. പ്രശ്‌നങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഞാന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. അതൊരു സാമൂഹിക പ്രക്രിയയുടെ ഭാഗമാണ്. അതുകൊണ്ട് വിതരണത്തിന്റെ പ്രശ്‌നങ്ങള്‍ മറ്റൊരുതലത്തിലാണ് താന്‍ കാണുന്നതെന്ന് അമുദന്‍ പറഞ്ഞു.

ഒരു പ്രത്യേക രാഷ്ട്രീയലക്ഷ്യത്തോടെ സിനിമയെടുക്കുകയും സ്വതന്ത്രമായ ഒരു വിതരണ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യുക. അല്ലെങ്കില്‍, വിതരണക്കാരന്റെ സഹായത്തോടെ വിപണിക്ക് വേണ്ട ചേരുവകള്‍ ചേര്‍ത്ത് പ്രേക്ഷകരില്‍ എത്തിക്കുകയോ ആണ് ഡോക്യുമെന്ററി സംവിധായകന്റെ മുന്നിലുള്ള രണ്ട് ഉപാധികളെന്ന് യോഗേഷ് കരിക്കുറവി പറഞ്ഞു. റിലയന്‍സ് ബിഗ് ടിവിയുടെ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന യോഗേഷ് കരിക്കുറവി ഇപ്പോള്‍ സ്വന്തമായി ഡോക്യുമെന്ററി വിതരണ സ്ഥാപനം നടത്തുകയാണ്.

താന്‍ ഒരു സ്ത്രീയാണെന്നും കശ്മീരിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണെന്നും സിനിമയോടുള്ള പ്രതിബദ്ധതയാണ് തന്നെ ഈ വേദിയിലെത്തിച്ചതെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഷാസിയ ഖാന്‍ പറഞ്ഞു. കാരവന്‍ എന്ന ചിത്രത്തിന്റെ സംവിധായികയാണ് ഷാസിയ ഖാന്‍. മാധ്യമത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും വെല്ലുവിളികളെ നേരിടാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലും ഏഷ്യയിലും ഡോക്യുമെന്ററിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഒരുപാട് അവസരങ്ങളുണ്ട്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്ന് മണിപ്പൂരി സംവിധായകനായ ഹബോം പബകുമാര്‍ പറഞ്ഞു. കൈരളിയില്‍ നടന്ന ചര്‍ച്ചയില്‍ രജത് ഗോസ്വാമി, മനു എന്നിവര്‍ പങ്കെടുത്തു. ജി പി രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു.  

No comments:

Post a Comment

Note: Only a member of this blog may post a comment.